കാണാതാകുന്നവർ കൂടുന്നു; ഈ വർഷം മാത്രം 363 പേരെ കാണാതായി, ഓൺലൈൻ പ്രണയവും കുടുംബവഴക്കും വില്ലൻ

മലപ്പുറം: ജില്ലയില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. ഈ വര്‍ഷം ഇതുവരെ മാത്രം ജില്ലയില്‍ നിന്ന് 363 പേരെ കാണാതായിട്ടുണ്ട്. 2022 മുതല്‍ മുന്പോട്ടുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ആധുനിക സമൂഹത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
2022-ല്‍ 534 പേരെ കാണാതായപ്പോള്‍ 2023-ല്‍ ഇത് 536 ആയി ഉയര്‍ന്നു. തുടര്‍ന്നുള്ള 2024, 2025 വര്‍ഷങ്ങളില്‍ യഥാക്രമം 784, 733 എന്നിങ്ങനെയാണ് കാണാതായവരുടെ എണ്ണം. വീടുകളില്‍ നിന്ന് സ്കൂളുകള്‍, കോളേജുകള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിക്കാണ് ഭൂരിഭാഗം പേരെയും കാണാതാകുന്നത്.
ഇതില്‍ വലിയൊരു പങ്കും പെണ്‍കുട്ടികളും സ്ത്രീകളുമാണ് എന്നത് ആശങ്കയുടെ വ്യാപ്തി കൂട്ടുന്നു. പോലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ പലരെയും കണ്ടെത്താനായെങ്കിലും ഇനിയും ഒരു വിവരവും ലഭിക്കാത്തവര്‍ ഏറെയാണ്. രക്ഷിതാക്കളുമായുള്ള നിസ്സാര തര്‍ക്കങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങുന്നവരും പ്രണയബന്ധങ്ങളെ തുടര്‍ന്ന് ഒളിച്ചോടുന്നവരുമാണ് കാണാതായവരില്‍ ഭൂരിഭാഗവും. സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന അപരിചിതര്‍ക്കൊപ്പം ദിവസങ്ങളുടെ മാത്രം ബന്ധം വെച്ച് ഇറങ്ങിപ്പോകുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്.
ഇതിനുപുറമേ കുട്ടികളെ അകാരണമായി ശിക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷവും ഇവരെ ഓടിയൊളിക്കാന്‍ പ്രേരിപ്പിക്കുന്നു. സംസ്ഥാനത്തൊട്ടാകെ ഈ വര്‍ഷം ഇതുവരെ 5,253 പേരെയാണ് കാണാതായിട്ടുള്ളത്. കാണാതായി ദിവസങ്ങള്‍ക്ക് ശേഷം സ്വന്തം നിലയിലുള്ള അന്വേഷണം പരാജയപ്പെടുമ്പോള്‍ മാത്രം പോലീസിനെ സമീപിക്കുന്ന സംഭവങ്ങള്‍ നിരവധിയായതിനാല്‍, ഔദ്യോഗിക കണക്കുകളിലും എത്രയോ മുകളിലാണ് യഥാര്‍ത്ഥ സംഖ്യയെന്നാണ് സൂചന.




