Blog

‘മൂന്ന് മരുന്നുകൾക്ക് കാൻസർ സാധ്യത’; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്

ജനീവ: മൂന്ന് മരുന്നുകളെ കാർസിനോജെനിക് പട്ടികയിൽ ഉൾപ്പെടുത്തി ലോകാരോഗ്യ സംഘടനയുടെ കാൻസർ ഏജൻസി. രക്തസമ്മർദം, ഫംഗൽ അണുബാധ, അവയവദാന സമയത്ത് നൽകുന്നത് ഉൾപ്പെടെയുള്ള മരുന്നുകളെയാണ് കാൻസറിന് കാരണമാകുന്ന ഗ്രൂപ്പ് ഒന്നിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് അപകടസാദ്ധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് മാത്രമാണെന്നും നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്നവർ ഡോക്‌ടർമാരുടെ നിർദേശപ്രകാരമല്ലാതെ മരുന്ന് നിർത്തരുതെന്നും അന്താരാഷ്‌ട്ര കാൻസർ ഗവേഷണ ഏജൻസി അറിയിച്ചു.

ഉയർന്ന രക്തസമ്മർദത്തിന് നൽകുന്ന ഹൈഡ്രോക്ലോറോത്തിയ സൈഡ്, ഫംഗൽ അണുബാധയ്‌ക്കുള്ള വോറിക്കോണസോൾ, അവയവം സ്വീകരിച്ചതിന് ശേഷം കഴിക്കേണ്ട ടാക്രോളിമസ് എന്ന ഇമ്മ്യൂണോസപ്രസന്റ് എന്നിവയാണ് കാർസിനോജെനിക് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൈഡ്രോക്ലോറോത്തിയ സൈഡ് കാരണം സ്‌കിൻ കാൻസർ, ചുണ്ടിലെ കാൻസർ എന്നിവയുണ്ടാകുന്നു എന്നാണ് കാൻസർ ഗവേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ മരുന്ന് ഏറെനാൾ ഉപയോഗിക്കുന്നതിലൂടെ സൂര്യപ്രകാശത്തോടുള്ള ചർമത്തിന്റെ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ഡിഎൻഎ തകരാറാകാനുള്ള സാദ്ധ്യത കൂട്ടുകയും ചെയ്യും.

വോറിക്കോണസോൾ കാരണം സ്‌കിൻ കാൻസറും ടാക്രോളിമസ് കാരണം നോൺ-ഹോഡ്‌ജ്‌കിൻ ലിംഫോമയും ഉണ്ടാകുമെന്നും കാൻസർ ഗവേഷണ ഏജൻസി പറയുന്നു.എന്നാൽ, ഈ മരുന്നുകളെല്ലാം ജീവന് ഭീഷണിയാകുന്ന ഗുരുതര രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായതിനാൽ ഡോക്‌ടറുടെ നിർദേശമില്ലാതെ നിർത്തുന്നത് അപകടമാണെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button