ആരോഗ്യവകുപ്പ് മരുന്ന് എത്തിക്കാത്തതുകൊണ്ട് ആർക്കും എലിപ്പനി വരില്ല’; വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം കടുത്ത പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി ഉയർന്ന വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു.
ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് മരുന്ന് എത്തിക്കാത്തതുകൊണ്ട് ആർക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്. ഒരിടത്ത് നിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്‌തിട്ടില്ല. മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വേണ്ട മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.മുഖ്യമന്ത്രി ഊണ് കഴിക്കുന്നത് തെറ്റാണോ? ഇത്തരം വിവാദങ്ങൾ വിഷയ ദാരിദ്ര്യത്തിന്റെ ഭാഗമാണ്. ദുരന്തത്തെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കരുത്. മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടർ യാത്രയിലെ വിവാദവും അനാവശ്യമാണ്. ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ് ഹെലികോപ്‌ടർ. ഇപ്പോൾ ഔദ്യോഗിക ആവശ്യത്തിനാണ് ഉപയോഗിച്ചത്. പോകുന്ന വഴിയിൽ ഭാര്യാ പിതാവിനെ കണ്ടതാണ്’ – കെ മുരളീധരൻ പറഞ്ഞു.
മഴക്കെടുതി തുടരുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ പൊന്നാനിയിൽ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വീട്ടിൽ ഉച്ചഭക്ഷണ സൽക്കാരത്തിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രി വിരുന്നുകളിൽ പങ്കെടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളെയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.




