‘കേരളവും ആ വഴിയിലേക്ക്’; ബിജെപി ഭരണ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് വിമർശനം

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ വേട്ടയാടിയതിന് സുപ്രീം കോടതി നോട്ടീസയച്ച എട്ടു സംസ്ഥാനങ്ങളിൽ കേരളവുമുണ്ട് എന്നത് ആശങ്കയോടെ മാത്രമേ കാണാൻ കഴിയൂ എന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ആസ്സാം, മധ്യപ്രദേശ്, ഡൽഹി എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളവും ഇടംപിടിച്ചത്. ബിജെപി ഭരണത്തിലുള്ള മറ്റ് 13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളും കാണിക്കാത്ത ഉത്സാഹമാണ് കേന്ദ്രസർക്കാരിനെതിരെ നിലകൊണ്ട വിദ്യാർത്ഥികളെ വേട്ടയാടുന്ന കാര്യത്തിൽ കേരളത്തിലെ യുഡിഎഫ് സർക്കാർ കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് എടുത്ത മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകിയിരുന്നു. കേസ് പിൻവലിക്കുമോ എന്നതിൽ നയപരമായ തീരുമാനം കൈകൊള്ളേണ്ടത് മുഖ്യമന്ത്രിയാണ്.
പക്ഷെ ഇത്തരമൊരു പൊതു പ്രാധാന്യമുള്ള വിഷയത്തിൻമേൽ തങ്ങളുടെ നിലപാട് എന്താണെന്ന് പറയാതെ പ്രതിപക്ഷ നേതാവിന്റെ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറി എന്ന ഒഴുക്കൻ മട്ടിലുള്ള വിശദീകരണമാണ് ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയത്.കേരളത്തിലെ യുഡിഎഫ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ച അധാർമ്മിക നിലപാട് കോൺഗ്രസ്സ് പാർടിയുടെ അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്താനായി എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗേക്കും ഞാൻ കഴിഞ്ഞദിവസം കത്തു നൽകിയിരുന്നു.
രാഹുൽ ഗാന്ധി അടക്കമുള്ള നേതൃത്വം ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പിന്തുണക്കുകയും എന്നാൽ, അതേ സമരത്തെ പിന്തുണച്ച് പ്രതിഷേധിച്ചവരെ കേരളത്തിലെ കോൺഗ്രസ്സ് നയിക്കുന്ന സർക്കാർ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നതിലെ ഔചിത്യമില്ലായ്മ കത്തിൽ ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.




