ശബരിമല സ്വർണ്ണക്കൊള്ള കേസ്! പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വിട്ടു. കൊല്ലം കോടതി ഒരു ദിവസത്തേക്കാണ് ഇരുവരെയും പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ നൽകിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഇവരെ കൊല്ലം പോലീസ് ക്ലബ്ബിലെത്തിച്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
2024-25 കലയാളവിൽ ഇവരുടെ ഭരണത്തിന് കീഴിൽ വൻതോതിൽ സ്വർണ്ണക്കൊള്ള നടന്നെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തിരുവാഭരണ കമ്മീഷൻ സൂപ്രണ്ടിന്റെ മുന്നറിയിപ്പുകളും ദേവസ്വം മാനുവലും അവഗണിച്ച് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതാണ് പ്രധാന വീഴ്ച. 2019-ലെ ക്രമക്കേടുകൾ മറച്ചുവെക്കാൻ 2025-ൽ വീണ്ടും സ്വർണ്ണം പൂശൽ നടത്തുകയും സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച പാളികളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ കൂട്ടുനിൽക്കുകയും ചെയ്തതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഇരുവരും ഗൂഢാലോചനയിൽ പങ്കാളികളാണെന്നും മറ്റ് പ്രതികൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ അവസരമൊരുക്കിയെന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സന്നിധാനത്തുനിന്നും ദേവസ്വം ആസ്ഥാനത്തുനിന്നും പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. 2025-ലെ ദ്വാരപാലക പാളി കൈമാറ്റത്തിലടക്കം കൂടുതൽ പുതിയ കണ്ടെത്തലുകൾ ഉള്ളതിനാൽ കേസിൽ സമഗ്രമായ അന്വേഷണം നടത്താനാണ് എസ്ഐടിയുടെ നീക്കം.



