മൂന്ന് ലക്ഷം സർക്കാർ ശമ്പളം, ഏഴ് ലക്ഷം സ്വകാര്യ ആശുപത്രിയിൽ നിന്ന്; ഡോക്ടർക്കെതിരെ കേസ്

കൽപ്പറ്റ: സർക്കാർ ശമ്പളം കൈപ്പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രികളിൽ സർവീസ് നടത്തിയ ഡോ.ശിവപ്രസാദിനെതിരെ വിജിലൻസ് കേസ്. മാനന്തവാടി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാർഡിയോ വാസ്‌കുലാർ സർജനുമായ ഡോ.ശിവപ്രസാദിനെതിരെയാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിലാണ് ശിവപ്രസാദിന് പിടിവീണത്.
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാസം മൂന്ന് ലക്ഷം രൂപയാണ് ശിവപ്രസാദ് ശമ്പളം കൈപ്പറ്റുന്നത്. ഇതിനൊപ്പം കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു. ഇത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തതോടെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
കോട്ടക്കൽ മിംസ് ആശുപത്രിയിൽ നിന്നുമാത്രം മാസം ഏഴ് ലക്ഷം രൂപ ശിവപ്രസാദ് പ്രതിഫലം കൈപ്പറ്റിയിരുന്നതായും വിജിലൻസ് കണ്ടെത്തി. നിലവിൽ സമാന രീതിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഇരുനൂറോളം സർക്കാർ ഡോക്‌ടർമാർ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്.




