പരാതിക്കാരനുമായി കുടുംബബന്ധമെന്ന് റോഷ്നി; ഹണിട്രാപ്പ് കേസിൽ പുതിയ ട്വിസ്റ്റ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഹണിട്രാപ്പിൽ കുടുക്കി വ്യവസായിയിൽ നിന്ന് 5 കോടി രൂപ തട്ടിയെടുത്ത കേസിൽ വൻവഴിത്തിരിവ്. തനിക്കെതിരെ പരാതി നൽകിയ മാർക്ക് വിജയകുമാർ തന്റെ കുഞ്ഞിന്റെ പിതാവാണെന്നും ബിസിനസ് പങ്കാളിയാണെന്നും കേസിലെ ഒന്നാം പ്രതി റോഷ്നി വെളിപ്പെടുത്തി. തന്റെ ഭാഗം വിശദമാക്കി പുറത്തുവിട്ട വീഡിയോയിലാണ് റോഷ്നി ഇക്കാര്യം പറഞ്ഞത്. കേസിൽ തന്നെ അറസ്റ്റ് ചെയ്തിരുന്നെന്നും എന്നാൽ മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് വിട്ടയച്ചുവെന്നും റോഷ്നി പറഞ്ഞു.
അഞ്ചുകോടി പറ്റിച്ചുവെന്നും അറസ്റ്റ് ചെയ്തുവെന്നുമുള്ള വാർത്തയാണ് പുറത്തുവന്നത്. ബിസിനസ് പങ്കാളിയായ മാർക്ക് വിജയകുമാറിന്റെ ഭാഗത്ത് നിന്നാണ് ഇത്തരത്തിൽ ആരോപണം വന്നത്. എന്റെ ബിസിനസ് തകർക്കാനും മറ്റ് സാമ്പത്തിക നേട്ടങ്ങൾക്കും വേണ്ടിയാണ് ഈ ആരോപണം. മാർക്ക് വിജയകുമാർ ബിസിനസ് പാർട്ണറും കുഞ്ഞിന്റെ അച്ഛനും ആണെന്ന് റോഷ്നി വീഡിയോയിൽ പറയുന്നു.
കുഞ്ഞിനും വിജയകുമാറിനും ഒപ്പമുള്ള ചിത്രങ്ങളും വിവാഹ ഫോട്ടോയും ഉൾപ്പെടെ റോഷ്നി പുറത്തുവിട്ടു.തന്റെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്തുള്ളത് കേസിൽ പരാത്ക്കാരനായ വിജയകുമാറാണെന്നും യുവതി പറഞ്ഞു. ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ തെലങ്കാന സ്വദേശിയായ മാർക്ക് വിജയകുമാറും താനും ഓഹരി ഉടമകളാണ്. ബിസിനസ് തർക്കങ്ങളാണ് പരാതിക്ക് കാരണമെന്നും റോഷ്നി ആരോപിച്ചു.
കേസ് ഇങ്ങനെ ഹൈദരാബാദ് സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാറിനെ ഹണി ട്രാപ്പിൽ കുടുക്കി അഞ്ച് കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്ന പരാതിയിൽ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷിനെയും (37) വഞ്ചിയൂർ പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. റോഷ്നിക്കൊപ്പം ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. വ്യവസായിയുടെ ഭാര്യ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണയ്ക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഗർഭിണിയാക്കിയെന്ന ആരോപണം ഉയർത്തി ഭീഷണിപ്പെടുത്തി ഫ്ളാറ്റ്, സ്വർണാഭരണങ്ങൾ, പണം എന്നിവ ഉൾപ്പെടെ അഞ്ച് കോടി രൂപയുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.നാല് വർഷം മുമ്പ് കൊച്ചിയിൽ വ്യവസായി ആരംഭിച്ച ജർമ്മൻ ഭാഷാ പഠന കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു റോഷ്നി. അവിടെവച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും പിന്നീട് റോഷ്നി വ്യവസായിയുമായി അടുത്ത ബന്ധം സ്ഥാപിച്ചെന്നും പരാതിയിൽ പറയുന്നു.
തുടർന്ന്, വ്യവസായി തന്നെ ഗർഭിണിയാക്കിയെന്നും ഒരു കുഞ്ഞ് ജനിച്ചെന്നും ആരോപിച്ച് ഇക്കാര്യം കുടുംബാംഗങ്ങളോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപയും മറ്റ് സ്വത്തുക്കളും കൈപ്പറ്റിയതെന്നാണ് കേസ്. പരാതി പ്രകാരം, തൃപ്പൂണിത്തുറയിൽ ഏകദേശം 1.5 കോടി രൂപ വിലവരുന്ന ഒരു ഫ്ളാറ്റും മലയിൻകീഴിൽ 20 സെന്റ് ഭൂമിയും റോഷ്നിയുടെ പേരിൽ വാങ്ങിക്കൊടുത്തിട്ടുണ്ട്. കൂടാതെ സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ മൊത്തം അഞ്ച് കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.




