News

‘അന്വേഷണ സംഘത്തെ മാറ്റണം’; മുഖ്യമന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് നിതിന്റെ അമ്മ

തിരുവനന്തപുരം∙ മകന്‍ ജീവനൊടുക്കി മൂന്നു മാസം കഴിഞ്ഞിട്ടും നീതി ലഭിക്കുന്നില്ലെന്നു കാട്ടി മുഖ്യമന്ത്രി വി.ഡി.സതീശന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ അമ്മ സി.ആര്‍.ലത. നിലവിലെ അന്വേഷണസംഘത്തിന്റെ അലംഭാവം മൂലമാണ് ഒന്നാം പ്രതിയായ ഡോക്ടര്‍ റാമിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്നും അന്വേഷണ സംഘത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നിതിന്‍ രാജിന്റെ പിതാവ് വൈ.രാജനും അമ്മ ലതയും മുഖ്യമന്ത്രിയെ കണ്ടത്.

കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ അമ്മയെ കൈചേര്‍ത്തു പിടിച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, സണ്ണി കപിക്കാട് എന്നിവര്‍ക്കൊപ്പമാണ് നിതിന്‍ രാജിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഇവര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തില്‍ സമര്‍ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിട്ടും ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടില്‍ വൈ. രാജന്‍-സി.ആര്‍. ലത ദമ്പതികളുടെ മകന്‍ നിതിന്‍ രാജ് ഏപ്രില്‍ പത്തിനാണ് കോളജ് കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചത്. നിതിന്റെ മരണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കോളജ് ഇപ്പോള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡോ. റാം നടത്തിയ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, ലോണ്‍ ആപ്പ് ഇടപാടുകാരുടെ ഭീഷണിയും നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നോയിഡയില്‍ വച്ച് അന്വേഷണ സംഘം ലോണ്‍ ആപ്പ് ഇടപാടുകാരെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button