‘സുഗതന്റെ വാർഡിലെ കാര്യങ്ങൾക്ക് നേതൃത്വം നൽകും’, ഒരു തടസവുമുണ്ടാകില്ലെന്ന് മേയർ

തൃശൂർ: ബിജെപി കൗൺസിലർ സുഗതന്റെ വാർഡിലെ കാര്യങ്ങൾക്ക് താൻ നേതൃത്വം നൽകുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്. വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ. കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന ആർ.സുഗതൻ ഇന്നുരാവിലെ ജയിലിനുള്ളിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മേയറുടെ പ്രതികരണം.
‘ഹൈക്കോടതി ഉത്തരവ് കൃത്യസമയത്ത് നടപ്പിലാക്കി. കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുക്കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണ്. സുഗതന്റെ അഭിഭാഷക സംഘം ഇക്കാര്യങ്ങൾ നോക്കും. അതിൽവരുന്ന ഉത്തരവുകൾ നടപ്പാക്കുകയെന്നതാണ് കോർപ്പറേഷന്റെ ദൗത്യം. കൗൺസിലറുടെ അവധി അപേക്ഷയിൽ നിയമോപദേശം തേടിയിട്ടുണ്ട്.
കാപ്പ ആക്ട് കേരളത്തിൽ മാത്രമാണുള്ളത്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കേരളത്തിൽ മാത്രമാകുന്നത്. രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്ത കേസുകൾ എല്ലാവർക്കുമുണ്ട്. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ശക്തമായ വിയോജിപ്പുണ്ടാകുമെന്നറിയാം. ഒരിഞ്ച് പിന്നോട്ടില്ല.കൗൺസിലറുടെ അസാന്നിദ്ധ്യം വരുന്ന സാഹചര്യങ്ങളിൽ അത് മറികടക്കാനുള്ള സംവിധാനങ്ങളുണ്ട്. സുഗതന്റെ വാർഡിലെ കാര്യങ്ങൾക്ക് മേയർ നേതൃത്വം നൽകും. വാർഡിലെ കാര്യങ്ങൾക്ക് ഒരു തടസവുമുണ്ടാകില്ല’- മേയർ വ്യക്തമാക്കി.
രാവിലെ പതിനൊന്നുമണിയോടെ ലൈബ്രറി ഹാളിൽ സജ്ജീകരിച്ച പ്രത്യേക വേദയിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. മേയർ വി വി രാജേഷാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത് കേരള ചരിത്രത്തിൽ ആദ്യമാണ്.മേയർ, കോർപ്പറേഷൻ സെക്രട്ടറി, ജയിൽ സൂപ്രണ്ട് എന്നിവർക്കായി മൂന്നുകസേരകൾ മാത്രമാണ് വേദിയിലുണ്ടായിരുന്നത്. എതാനും മിനിട്ടുകൾ മാത്രമാണ് ചടങ്ങ് നീണ്ടുനിന്നത്. മാദ്ധ്യമങ്ങൾക്ക് ചടങ്ങിൽ പ്രവേശനം അനുവദിച്ചിരുന്നു.




