
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ സമവായം ഉണ്ടാക്കുന്നതിനുളള സിപിഐഎം – സിപിഐ ചർച്ച നാളെ. ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് സിപിഐയുടെ നിലപാട്. ചർച്ചയെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പ്രതിപക്ഷ ഉപനേതൃ പദവിയിൽ വിട്ടുവീഴ്ച ചെയ്യാതെ സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം.
മുന്നണിയുടെ പ്രവർത്തനം തന്നെ സ്തംഭിപ്പിച്ച വിഷയത്തിന് പരിഹാരം കാണുകയെന്ന ഉദ്ദേശത്തോടെയാണ് സിപിഐഎം ചർച്ചക്ക് മുൻകൈ എടുത്തത്.സിപിഐ ആസ്ഥാനത്ത് വെച്ചുളള ചർച്ചയിൽ സമവായ സാധ്യത തെളിയുമെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ. കീഴ് വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഐഎം, സിപിഐയുടെ ആവശ്യം നിരാകരിക്കുന്നത്. എന്നാൽ മുന്നണിയുടെ ഉപനേതൃസ്ഥാനം ലഭിച്ചേ തീരുവെന്ന നിലപാടിലാണ് സിപിഐ.
ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോകാനാവാത്ത സ്ഥിതിയിലാണ് സിപിഐ.വിട്ടുവീഴ്ച ചെയ്താൽ പാർട്ടിക്കുളളിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കും. സിപിഐഎം വിട്ടുവീഴ്ച ചെയ്യാതെ പ്രശ്നത്തിന് പരിഹാരമുണ്ടാകാൻ സാധ്യതയില്ല.




