ശബരിമലയിൽ വൻ മാറ്റങ്ങൾ; ദേവസ്വം ബോർഡ് പുതിയ തീരുമാനങ്ങളുമായി

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് വിപുലമായ പരിഷ്കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം മുതൽ ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ഇനി മുതൽ ‘അയ്യപ്പ സംഗമം’ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. സന്നിധാനത്തെ 550 മുറികൾ ഇനി മുതൽ ഭക്തർക്കായി ഓൺലൈൻ വഴി ലഭ്യമാക്കും. മുൻപ് ഇത് 190 മുറികൾ മാത്രമായിരുന്നു. എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.
മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള ഡെപ്പോസിറ്റ് തുക പൂർണമായും ഒഴിവാക്കി. മുറിവാടക മുൻകൂറായി നൽകി, വെറും 50 രൂപ സർവീസ് ചാർജ് ഈടാക്കി ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാം.സന്നിധാനത്ത് നിലവിൽ മുറികളും പരിസരവും വൃത്തിയാക്കാൻ പ്രത്യേക ആളുകളില്ലാത്തതിനാൽ ഈ സീസൺ മുതൽ ശുചീകരണ ജോലികൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറും.
ശബരി ഗസ്റ്റ് ഹൗസിലുള്ള 56 മുറികൾക്ക് പുറമെ ഹൈക്കോടതിയുടെയും ഹൈപ്പവർ കമ്മിറ്റിയുടെയും അനുമതിയോടെ 60 പുതിയ മുറികൾ കൂടി നിർമ്മിക്കും. നവംബർ ഒന്നു മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ഓഫീസിൽ എഐ ക്യാമറകൾ അടക്കമുള്ള ആധുനിക സൗകര്യങ്ങളോടെ കൺട്രോൾ റൂം തുറക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.




