News

മീനുകളല്ല, നദിയിലൂടെ ഒഴുകിയത് 3000 എൽപിജി സിലിണ്ടറുകൾ; മുന്നറിയിപ്പുമായി ഭരണകൂടം

മുംബയ്: മഹാരാഷ്‌ട്രയിലുണ്ടായ കനത്ത മഴയിൽ റായ്‌ഗഡ് ജില്ലയിലെ എൽപിജി പ്ലാന്റിൽ വെള്ളം കയറി. എൽപിസിഎൽ പാതാൾഗംഗ എൽപിജി ബോട്ട്‌ലിംഗ് പ്ലാന്റിലേക്ക് ഇരച്ചുകയറിയ പ്രളയജലത്തിൽ ഏകദേശം 3000 സിലിണ്ടറുകളാണ് ഒഴുകിപ്പോയത്. പാതാൾഗംഗ നദിയിലൂടെ ആയിരക്കണക്കിന് സിലിണ്ടറുകൾ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കനത്ത മഴയിൽ പ്ലാന്റിന്റെ സംരക്ഷണഭിത്തി തകർന്നതോടെയാണ് പ്രളയജലം പ്ലാന്റിനുള്ളിലേക്ക് കയറിയത്. ഇതോടെ സിലിണ്ടറുകൾ പാതാൾഗംഗ നദിയിലേക്കും ഖർപഡ ക്രീക്കിലേക്കും ഒഴുകിപ്പോയെന്ന് അധികൃതർ പറയുന്നു. ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും പാചകവാതകം നിറഞ്ഞിരിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.സിലിണ്ടറുകൾ കണ്ടെത്തുന്നവർ അവ വീട്ടിലേക്ക് കൊണ്ടുപോകുകയോ തുറക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് റായ്‌ഗഡ് ജില്ലാ കളക്‌ടർ കിഷൻ ജാവ്‌ലെ അഭ്യർത്ഥിച്ചു.

കണ്ടെത്തുന്ന സിലിണ്ടറുകൾ എച്ച്പിസിഎൽ കമ്പനിക്കോ അവരുടെ ഡീലർമാർക്കോ ഖലാപൂർ തഹസിൽദാർ ഓഫീസിലോ കൈമാറണമെന്നും അദ്ദേഹം അറിയിച്ചു. സിലിണ്ടറുകളിൽ വാതകം അവശേഷിക്കുന്നുണ്ടോ അവ സുരക്ഷിതമാണോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. കൗതുകം കൊണ്ടോ ഉപയോഗിക്കാനെന്നോ കരുതി സിലിണ്ടറുകൾ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നത് വലിയ അപകടത്തിന് ഇടയാക്കും’- കളക്‌ടർ പറഞ്ഞു.കനത്ത മഴ തുടരുന്നതിനിടെ മഹാരാഷ്‌ട്രയിൽ ഭൂചലനവും രേഖപ്പെടുത്തിയിരിക്കുകയാണ്. 3.6നും 4.6നും ഇടയിലാണ് തീവ്രത രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന കനത്ത മഴ വ്യാപക നാശനഷ്‌ടമാണ് വിതച്ചത്. റാ‌യ്‌ഗഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ ദുരിതമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button