
നിയമന വിവാദത്തില്‍ പിഎസ്സി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഎസ്സി ആസ്ഥാനത്തേക്ക് തളളിക്കയറി. പിഎസ്സി ചെയര്‍മാന്റെ ഓഫീസ് ഉപരോധിച്ചു. ചെയര്മാന് രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് ഓഫീസ് ഉപരോധിച്ചത്. ചെയര്‍മാനെ തടയാനുളള ശ്രമത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പിഎസ്സി ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിക്കേറ്റു. അനില്‍ കുമാര്‍, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അതേസമയം, പിഎസ്സി പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നീക്കം. ആസൂത്രണ ബോര്‍ഡ് കെഎഎസ് പരീക്ഷ ക്രമക്കേടിലെ പരാതിക്കാരുടെ മൊഴിയാണ് ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തുക. മുഖ്യമന്ത്രിക്ക് ലഭിച്ച മുഴുവൻ പരാതികളിലും അന്വേഷണം നടത്താനാണ് തീരുമാനം. പരീക്ഷാ ക്രമക്കേടിലെ മാധ്യമ വാര്‍ത്തകളും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്ന വിവരവുമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തിനുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. അന്വേഷണ സംഘത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ഉണ്ടാകും. ഇന്നലെ മന്ത്രിസഭാ യോഗം പിഎസ്സി പരീക്ഷാ ക്രമക്കേട് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. അതിവേഗത്തില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദ്ദേശം. ആസൂത്രണ ബോര്‍ഡ് ചീഫ് കെഎഎസ് പരീക്ഷകളിലാണ് ക്രമക്കേട് പരാതി ഉയര്‍ന്നത്. സമാന തസ്തകയില്‍ മുന്‍പ് നടന്നിട്ടുള്ള അഭിമുഖത്തിലെ ക്രമക്കേടിലും എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലെ ക്രമക്കേടിലും പരാതിയുണ്ട്. ഹോട്ടല്‍ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരിക്ഷയിലും പരാതി ലഭിച്ചിട്ടുണ്ട്.




