വയനാട് ദുരന്തം; നിർമ്മാണ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: വയനാട്ടിൽ ഇന്നുണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് മന്ത്രി ടി സിദ്ദിഖ്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് മണ്ണിടിച്ചിലിന് കാരണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
‘നിർമാണത്തിന്റെ തുടക്കത്തിൽത്തന്നെ സ്ഥലത്തെ മണ്ണ് അശാസ്ത്രീയമായ രീതിയിലാണ് കൂട്ടിയിട്ടിരുന്നത്. അപകട സൂചന കൊങ്കൺ അധികൃതരുടെ യോഗങ്ങളിലുൾപ്പെടെ കൃത്യമായി നൽകിയതാണ്. എന്നാൽ അതിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. അത് സർക്കാർ ഗൗരവത്തോടെ കാണും. അതിൽ പരിശോധനയുണ്ടാവും. നിർദ്ദേശം അനുസരിച്ച് മുന്നോട്ടുപോകാതിരുന്നത് ഗൗരവമുള്ളതാണ്. കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്’ മന്ത്രി പറഞ്ഞു.
അതേസമയം, വയനാട്ടിൽ ഉണ്ടായത് പ്രകൃതി ദുരന്തമാണെന്നും നിർമ്മാണപ്രവർത്തനങ്ങൾ കാരണമല്ല ദുരന്തമുണ്ടായതെന്നുമാണ് നിർമ്മാണ കമ്പനിയുടെ വിശദീകരണം.ഇന്നുരാവിലെയാണ് വയനാട് കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം മണ്ണിടിഞ്ഞത്. രക്ഷാപ്രവർത്തനം പുരാേഗമിക്കുകയാണ്. അപകടത്തിൽ ഒരാൾ മരിച്ചെന്നാണ് വിവരം.എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ആറുപേർ ആശുപത്രിയിലാണ്. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നുവെന്ന് റിപ്പോർട്ടുകൾ.
ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തിച്ചു.മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ധിഖ് മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടിൽ എത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.




