News

ജീവനക്കാർക്ക് ആശ്വാസം; കോറോ ഹെൽത്തിലെ പിരിച്ചുവിടൽ നീക്കം സ്റ്റേ ചെയ്തു

കൊച്ചി: കോറോ ഹെൽത്ത് സ്ഥാപനത്തിലെ കൂട്ടപ്പിരിച്ചുവിടൽ മരവിപ്പിച്ചു. സർക്കാർ ഇടപെടലിന് പിന്നാലെയാണ് മരവിപ്പിച്ചത്. ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയ ശേഷമാകും തുടർ തീരുമാനമുണ്ടാകുക. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതുവരെ തൽസ്ഥിതി തുടരാനാണ് തീരുമാനം.

കൊച്ചിയിൽ പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള മെഡിക്കൽ കോഡിംഗ് സ്ഥാപനമാണ് കൊറോ ഹെൽത്ത്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഇന്ന് 900ത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടത്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഓഫീസുകൾ അടയ്‌ക്കുകയും ചെയ്‌തു. രാവിലെ ജോലിക്കെത്തിയപ്പോഴാണ് പിരിച്ചുവിട്ട വിവരം ജീവനക്കാർ അറിയുന്നത്.മൂന്ന് മാസത്തിനുള്ളിൽ നഷ്‌ടപരിഹാരം നൽകുമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ, തൊഴിൽ മന്ത്രിയും ഉമാ തോമസ് എംഎൽഎയും നടത്തിയ ഇടപെടലിനെത്തുടർന്ന് പിരിച്ചുവിടൽ മരവിപ്പിക്കുകയായിരുന്നു.

പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ ജീവനക്കാർക്ക് പഴയതുപോലെ ഓഫീസിൽ എത്താമെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങില്ലെന്നും ചർച്ചയിൽ തീരുമാനമായി.സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഓഫീസുകൾ അടച്ചുപൂട്ടുന്നതെന്നാണ് സ്ഥാപനത്തിന്റെ വാദം. എന്നാൽ, ഹൈദരാബാദിലേക്കടക്കം പുതിയ ഉദ്യോഗാർത്ഥികളെ ജോലിക്കെടുക്കുന്നുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. കമ്പനിയുടേത് മനുഷ്യത്വരഹിതമായ തീരുമാനമാണെന്ന് കാട്ടി തൊഴിലാളികൾ രാവിലെ പ്രതിഷേധിച്ചിരുന്നു. കമ്പനി പൂട്ടുകയാണെങ്കിൽ കുറഞ്ഞത് പത്ത് മാസത്തെയെങ്കിലും നഷ്‌ടപരിഹാരം അനുവദിച്ചുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button