പിഴിയൽ അല്ല, വികസനം ലക്ഷ്യം’; പോർട്ട് സിറ്റിയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം

ജനങ്ങളുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിച്ച് ഖജനാവ് നിറയ്ക്കാൻ തന്റെ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. നികുതി നിരക്കുകൾ കൂട്ടുന്നതിന് പകരം നികുതി പിരിവിന്റെ ശൃംഖല വിപുലീകരിക്കുകയാണ് വേണ്ടത്. വിഴിഞ്ഞം ‘പോർട്ട് സിറ്റി’ പദ്ധതി കേരളത്തിന്റെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള വലിയൊരു വികസന മോഡലാണ്.
ഇത് കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും ലോകത്തിന് മുന്നിൽ സംസ്ഥാനത്തിന്റെ പുതിയ വാതിലുകളാണ് ഇതിലൂടെ തുറക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖജനാവിൽ നിന്ന് വൻതോതിൽ പണം ചിലവഴിക്കാതെ തന്നെ പുതിയൊരു വികസന മാതൃക ആവിഷ്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടുതൽ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി ഘടനയിൽ മാറ്റം വരുത്താനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിലാണ് അദാനി ഗ്രൂപ്പിന് മുഖ്യമന്ത്രി നേരിട്ട് താക്കീത് നൽകിയത്.
ഓഹരി കൈമാറ്റത്തിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാരിന്റെ കൃത്യമായ മുൻകൂർ അനുമതി ആവശ്യമാണെന്നും, കർശനമായ വിദഗ്ധ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷം മാത്രമേ ഇതിൽ അന്തിമ തീരുമാനം എടുക്കൂ എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യവസ്ഥകൾ പാലിച്ചേ മുന്നോട്ട് പോകൂ എന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുമ്പോഴും, ഈ വിഷയത്തെ സർക്കാരിനെതിരെയുള്ള കടുത്ത രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം




