‘തെറ്റിദ്ധരിപ്പിച്ചു, ഇത് കടുത്ത അനാദരവ്’! സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കെ.സി. വേണുഗോപാൽ

‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ ജവാന്മാർ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കത്തിൽ ഒരു ജവാന് പോലും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞ വർഷം ജൂലൈയിൽ പ്രതിരോധ മന്ത്രി ലോക്സഭയെ അറിയിച്ചിരുന്നത്. എന്നാൽ, ഈ ഓപ്പറേഷനിൽ ആറ് സൈനികർ വീരമൃത്യു വരിച്ചതായി ഒരു വർഷത്തിന് ശേഷം സർക്കാർ ഇപ്പോൾ ഔദ്യോഗികമായി സമ്മതിച്ചിരിക്കുകയാണ്. യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ച പ്രതിരോധ മന്ത്രിയുടെ നടപടി സഭയോടുള്ള കടുത്ത അനാദരവാണെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അവകാശലംഘന നോട്ടീസ് നൽകി.
രാജ്യത്തിനായി ജീവൻ ബലിനൽകിയ ധീരജവാന്മാരുടെ കുടുംബങ്ങളെയും സൈന്യത്തെയും അപമാനിക്കുന്നതാണ് പ്രതിരോധ മന്ത്രിയുടെ നിലപാടെന്ന് കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. എന്നാൽ ഈ ആരോപണങ്ങൾ പ്രതിരോധ മന്ത്രാലയം പൂർണ്ണമായും നിഷേധിക്കുകയാണ് ചെയ്തത്. രാജ്നാഥ് സിംഗിന്റെ പ്രസ്താവനയെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ധീരജവാന്മാരുടെ ത്യാഗത്തെ രാജ്യം എപ്പോഴും ആദരിക്കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം പുറത്തുവന്നെങ്കിലും, പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.




