‘മുഖത്ത് ചിരി, ഉള്ളിൽ തീ’; വി.ഡി സതീശനെതിരെ എം.എം മണിയുടെ രൂക്ഷ വിമർശനം

ഇടുക്കി: കേരളാ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുൻ മന്ത്രിയും സി.പി.എം. നേതാവുമായ എം.എം. മണി. സതീശൻ പുറമെ കാണാൻ സുന്ദരനാണെങ്കിലും ഉള്ളിൽ ചെകുത്താന്റെ സ്വഭാവമാണെന്ന് മണി ആരോപിച്ചു. ചിരിച്ചുകൊണ്ട് മറ്റുള്ളവരുടെ കഴുത്തറക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്ന് മണി കുറ്റപ്പെടുത്തി.
“ഊട്ടി പാലം കടത്തിത്തരാം” എന്നൊക്കെ പറയുന്നതുപോലെയുള്ള തട്ടിപ്പുകളാണ് അദ്ദേഹം നടത്തുന്നതെന്നും മണി ആരോപിച്ചു. ചിരി കണ്ടാൽ വീണു പോകും, പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും മണി കൂട്ടിച്ചേർക്കുന്നു. അപ്രായോഗികമായ വാഗ്ദാനങ്ങളും തട്ടിപ്പുകളും പറഞ്ഞാണ് അദ്ദേഹം അധികാരത്തിലെത്തിയതെന്നും ഇത്രയും വലിയൊരു നയവഞ്ചകൻ വേറെയില്ലെന്നും മണി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന ഇത്തരം നയവഞ്ചകർക്കെതിരെ ജാഗ്രത പാലിക്കേണ്ട ബാധ്യത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ സർക്കാരുകൾ നടപ്പാക്കിയ ക്ഷേമപദ്ധതികൾ തകർക്കാനാണ് സതീശന്റെ സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണെന്നും മണി പ്രസംഗത്തിൽ വ്യക്തമാക്കി.



