“കരിമണൽ കൊള്ളയിൽ എൽഡിഎഫും യുഡിഎഫും ഒന്നാണ്! മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; ഷോൺ ജോർജ്

കേരളത്തിലെ തീരമേഖലയിലെ കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഈ നീക്കത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ സ്വകാര്യവൽക്കരണം ഇല്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകിയത്. എന്നാൽ, തെലങ്കാന ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയുമായി ഖനനത്തിന് വ്യക്തമായ ധാരണ ഉണ്ടാക്കിയ ശേഷമാണ് മുഖ്യമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നത്. ഇത് വഴി മുഖ്യമന്ത്രി നിയമസഭയെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും വാർത്താസമ്മേളനത്തിൽ ഷോൺ ജോർജ് ആരോപിച്ചു.
തീരമേഖലയിലെ ഖനനം സ്വകാര്യവൽക്കരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് പോലും വലിയ ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖനന ചുമതല പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന് നൽകിയ ശേഷം അതിൽ നിന്നും ലഭിക്കുന്ന വിലയേറിയ മിനറൽസ് സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് ഇപ്പോൾ അണിയറയിൽ നീക്കം നടക്കുന്നത്. പൊതുജനങ്ങളെയും സഭയെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും കരിമണൽ കൊള്ളയുടെ കാര്യത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒരുപോലെയാണെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി




