ശബരിമല സ്വർണക്കൊള്ളക്കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘം (SIT) നീക്കം തുടങ്ങി.
2025ൽ ദ്വാരപാലക പാളികൾ മാറ്റിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്നാണ് പ്രശാന്ത് ഉൾപ്പെടെയുള്ള മുൻ ഭരണസമിതി അംഗങ്ങളെ കേസിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. സ്വർണപ്പാളികൾ കൈമാറിയതിൽ ഗുരുതരമായ ദുരൂഹതകൾ ഉണ്ടെന്നും മുൻ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചതായും SIT ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന അജികുമാർ, സന്തോഷ് എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം നടക്കുന്നുണ്ട്. തന്ത്രി കണ്ഠരര് രാജീവർ, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും കേസിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘം പരിഗണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ 2025ൽ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനായി കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് SIT.
കേസ് അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി മുൻപ് വ്യക്തമാക്കിയിരുന്നു. ഈ മാസം 29നകം സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് മുമ്പായി കൂടുതൽ പ്രതികളെ ചേർത്ത് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.




