തൃണമൂൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറി; എം.പിമാർ വിമതപക്ഷത്തേക്ക്, എൻഡിഎ പിന്തുണയിലേക്ക് നീക്കം

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പാർട്ടിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് കൂടുതൽ ലോക്സഭാ എം.പിമാർ വിമതപക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. രണ്ട് എം.പിമാർ കൂടി വിമതപക്ഷത്തേക്ക് മാറുമെന്നാണ് കകോലി ഘോഷ് ദസ്തിദാർ വ്യക്തമാക്കിയത്. ഇതോടെ വിമതരുടെ എണ്ണം 22 ആയി ഉയരുമെന്നും അവർ പറഞ്ഞു.
ലോക്സഭയിൽ 28 എം.പിമാരുള്ള തൃണമൂൽ കോൺഗ്രസിൽ നിന്ന് വലിയൊരു വിഭാഗം മാറിയാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്ന നിലപാടാണ് വിമത എം.പിമാർ ഉന്നയിക്കുന്നത്. തിങ്കളാഴ്ച സ്പീക്കറെ കണ്ടു തങ്ങളെ പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും കകോലി ഘോഷ് അറിയിച്ചു.
വിമത വിഭാഗം എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അതൃപ്തരായ നിരവധി എം.പിമാർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. ഇതിനിടെ സായോണി ഘോഷ്, മാല റോയ്, ശതാബ്ദി റോയ്, അരൂപ് ചക്രവർത്തി ഉൾപ്പെടെയുള്ള ചില ടി.എം.സി എം.പിമാർ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദർ യാദവുമായി ചർച്ച നടത്തിയതായും വിവരങ്ങളുണ്ട്.
വർഷകാല സമ്മേളനത്തിൽ വനിതാ സംവരണ ബിൽ വീണ്ടും അവതരിപ്പിക്കപ്പെടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ ശക്തമായത്. വിമത എം.പിമാർ ഔദ്യോഗികമായി എൻ.ഡി.എയിൽ ചേരുമോ, അതോ പ്രത്യേക ബ്ലോക്കായി തുടരുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
അതേസമയം, പാർട്ടിയിലെ പ്രതിസന്ധി ശക്തമായതോടെ മുതിർന്ന നേതാക്കൾ മമത ബാനർജിയുടെ വസതിയിലെത്തി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തൃണമൂൽ കോൺഗ്രസ് പാർലമെന്റിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി ഈ സംഭവവികാസം മാറിയിരിക്കുകയാണ്.




