ബീഹാറിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു

പട്ന: മുതിർന്ന ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബീഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്നൈൻ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങിൽ പങ്കെടുത്തു. ആദ്യമായിട്ടാണ് ബിജെപിക്ക് ബീഹാറിൽ മുഖ്യമന്ത്രി ഉണ്ടാകുന്നത്. ഇതോടെ നിതീഷ് കുമാറിന്റെ നീണ്ടകാലത്തെ ഭരണത്തിന് വിരാമമായിരിക്കുകയാണ്.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ കഴിഞ്ഞ ദിവസം ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി. മുഖ്യമന്ത്രിക്കൊപ്പം ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നീ ജെഡിയു നേതാക്കൾ ഉപമുഖ്യമന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
മുങ്കേറിലെ താരാപ്പുരിൽ നിന്നുള്ള നിയമസഭാംഗമായ 57കാരനായ സാമ്രാട്ട് ചൗധരി ബീഹാറിലെ മുതിർന്ന രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ്. ആർജെഡിയിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച സാമ്രാട്ട് 2014ൽ ജെഡിയുവിൽ ചേർന്നു. 2017ൽ ബിജെപിയിലേക്ക് മാറി. 2023ൽ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനുമായി. പിന്നാക്ക സമുദായത്തിൽ നിന്നുള്ള നേതാവാണ്.



