KeralaNews

അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ നിലവാരം ഉയർത്താൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത അഞ്ചുമുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പഠന പിന്തുണയും പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പ്. മുൻ വർഷം , എട്ട്, ഒൻപത് ക്ലാസുകളിൽ മിനിമം മാർക്ക് നിശ്ചയിച്ചിരുന്നു. അതിന് തുടർച്ചയായാണ് ഈ വർഷം അഞ്ച് മുതലുള്ള ക്ലാസുകളിൽ ഇത് നിശ്ചയിച്ചത്. ഇത് പ്രകാരം അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ ഔട്ട് സ്റ്റാൻഡിങ്,വെരിഗുഡ്, ഗുഡ്, സാറ്റിസ്ഫാക്ടറി, നീഡ്സ് ഇംപ്രൂവ്മെ​ന്റ് എന്നിങ്ങനെ എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡ്തിരിച്ചിട്ടുണ്ട്. 30 ൽ താഴെ മാർക്ക് ലഭിച്ചവരെ നീഡ്സ് ഇംപ്രൂവ്മെ​ന്റ് എന്ന ഇ ഗ്രേഡിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒൻപതാം ക്ലാസിൽ ഇത് ഒമ്പത് ഗ്രേഡാണ്. എപ്ലസ്, എ, ബിപ്ലസ്, ബി, സിപ്ലസ്, സി, ഡിപ്ലസ്, ഡി, ഇ എന്നിങ്ങനെയാണ്, ഇതിൽ ഡിയും ഇയും ഗ്രേഡിൽ വരുന്ന കുട്ടികൾക്കും അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ ഇ ഗ്രേഡിൽ വരുന്ന കുട്ടികൾക്കുമാണ് പഠന പിന്തുണാ പ്രവർത്തനങ്ങൾ നടത്തേണ്ടത്.ഏപ്രിൽ 17 ഓടെ ഈ ക്ലാസുകളിലെ മൂല്യനിർണയ പ്രവർത്തനങ്ങൾ പൂർത്തികരിച്ച് ഫലം തയ്യാറാക്കി പ്രസിദ്ധീകരിക്കണം. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം. ഏതൊക്കെ വിഷയങ്ങളിലാണോ പഠന പിന്തുണ വേണ്ടത് ആ വിഷയങ്ങളിൽ എപ്രിൽ 20 മുതൽ 27 വരെ ഈ വിഭാഗത്തിൽ വരുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പഠന പിന്തുണാ പ്രവർത്തനങ്ങൾ നടത്തണം. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഈ ക്ലാസുകൾ നടത്തേണ്ടത്.

28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇവർക്കുള്ള മൂല്യനിർണയ പരീക്ഷ നടത്തണം. മെയ് മാസം രണ്ടാം തീയതി ഫലപ്രഖ്യാപനം നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. പുനർവിലയിരുത്തലിന് ശേഷവും മിനിമം സ്കോർ അല്ലെങ്കിൽ ഗ്രേഡ് ലഭിക്കാത്ത അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളെ അടുത്തക്ലാസിലേക്ക് പ്രവേശനം നൽകാം. എന്നാൽ, രണ്ടാഴ്ചത്തെ ബ്രിഡ്ജ് കോഴ്സ് നൽകി നിശ്ചിത പഠന ലക്ഷ്യങ്ങളിൽ എത്തിക്കണം. ഒൻപതാം ക്ലാസിലെ കുട്ടികളുടെ പത്താംക്ലാസിലേക്കുള്ള പ്രവേശനം കെഇആർ വ്യവസ്ഥകൾ ആയിരിക്കും ബാധകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button