
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ, അതില്‍ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം പാര്‍ട്ടി ജില്ലാ കമ്മിറ്റി പരിശോധിക്കും. ആവശ്യമായ നടപടി എടുക്കും. അവര്‍ തീരുമാനിച്ചശേഷം ഇടപെടേണ്ടതുണ്ടെങ്കില്‍ മാത്രം സംസ്ഥാന നേതൃത്വം ഇടപെടുമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി സംഘടനാപരമായി പരിശോധിക്കുകയാണ്. ഞങ്ങളെ സംഘടനാ രീതി പഠിപ്പിക്കാന്‍ മാധ്യമങ്ങള്‍ പുറപ്പെടേണ്ടതില്ല. ഞങ്ങള്‍ക്ക് ഒരു കാഴ്ചപ്പാടുണ്ട്. അതനുസരിച്ചാണ് പരിശോധിക്കുന്നത്. പരാതി ഉള്ളവര്‍ക്ക് പൊലീസില്‍ പരാതി നല്‍കാം. അതിന് ഞങ്ങള്‍ക്കെന്താണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. രക്തസാക്ഷി ഫണ്ടില്‍ നിന്നും നയാ പൈസ വഞ്ചിക്കാനോ പറ്റിക്കാനോ അനുവദിക്കുന്ന പ്രശ്‌നം ഇല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഉയര്‍ന്നു വന്ന വിഷയം ബന്ധപ്പെട്ട പാര്‍ട്ടി ജില്ലാ കമ്മിറ്റി പരിശോധിക്കും.
ഒരു ക്രമക്കേടിനും പാര്‍ട്ടി കൂട്ടുനില്‍ക്കില്ല. സംഘടനാപരമായി എങ്ങനെയാണ് പ്രശ്‌നം കൈകാര്യം ചെയ്യുകയെന്ന്, സംഘടനാപരമല്ലാത്ത തരത്തില്‍ പുറത്ത് പറയാന്‍ സംഘടനയ്ക്ക് സാധിക്കില്ല. ഒരു നയാ പൈസ പോലും രക്തസാക്ഷി ഫണ്ടില്‍ നിന്നും നഷ്ടപ്പെടാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്. മുമ്പ് സ്വീകരിച്ചിട്ടുണ്ട്, ഇനിയും തുടരുകയും ചെയ്യും. അതിലൊന്നും വിട്ടുവീഴ്ച ചെയ്യുമെന്ന് ആരും ധരിക്കേണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതു ക്രൈം ആണെങ്കില്‍ അങ്ങനെ കൈകാര്യം ചെയ്യാമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കെതിരായ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചു എന്ന് കുഞ്ഞികൃഷ്ണനോട് ചോദിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ശബരിമല വിഷയത്തില്‍ യുഡിഎഫ് വ്യാപകമായ നുണപ്രചരണമാണ് നടത്തിയത്. ആരേയും സംരക്ഷിക്കില്ലെന്ന് സിപിഎം തുടക്കം മുതലേ പറഞ്ഞതാണ്. അന്നും ഇന്നും എല്‍ഡിഎഫിന് ഒരേ നിലപാടാണ്. നേരത്തെയുണ്ടാക്കിയ കള്ളക്കഥകളെല്ലാം ഇപ്പോള്‍ പൊളിഞ്ഞു. അതെല്ലാം ജനങ്ങള്‍ക്ക് മനസ്സിലായി. സ്വര്‍ണ്ണം വാങ്ങിയ ആളും വിറ്റയാളും സോണിയ ഗാന്ധിയെ എന്തിന് കണ്ടു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധം പുറത്തുവന്നതോടെ പല മാധ്യമങ്ങള്‍ക്കും പഴയ ഉശിരില്ലെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.
ഭരണവിരുദ്ധ വികാരമില്ല എന്ന അഭിപ്രായം അടിവരയിടുന്ന അനുഭവമാണ് പാർട്ടിയുടെ ഗൃഹസന്ദർശനത്തിലൂടെ ബോധ്യമായത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തുന്നത് തടയുന്നതിനാണ് മാധ്യമങ്ങൾ, ബൂർഷ്വ രാഷ്ട്രീയ പാർട്ടികൾ പല വിധ പുകമറകൾ സൃഷ്ടിക്കുന്നത് എന്ന് ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. എസ്‌ഐആർ പിണറായി വിജയൻ സർക്കാരിന്റെ പരിപാടിയാണ്, ന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്നും പുറത്താക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതുമാണെന്നുമുള്ള പച്ചക്കള്ളം വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്‌തവർ പോലും നിയമസഭ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷതയ്ക്ക് ഊന്നൽ നൽകുന്ന എൽഡിഎഫ് സർക്കാരിന്റിന്റെ തുടർച്ചയ്ക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.




