
വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഓഫീസ് അനുവദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ കൗൺസിലറുടെ നിലപാടിനെ വിമർശിച്ച് സ്പീക്കർ എ എൻ ഷംസീർ. വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഒരു ഓഫീസ് നൽകിയത് വലിയ സംഭവമൊന്നുമല്ലെന്നും ഈ വിഷയത്തിൽ കൂടുതൽ പക്വതയോടെ പെരുമാറണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട രീതി ശരിയായില്ലെന്നും ഞങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
പ്രോട്ടോകോൾ പ്രകാരം കൗൺസിലർക്ക് മുകളിലാണ് എംഎൽഎ എന്ന കാര്യം സ്പീക്കർ പ്രത്യേകം ഓർമ്മിപ്പിച്ചു. ഒരു കൗൺസിലർക്ക് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് പറയാൻ അധികാരമില്ലെന്നും, അത്തരം കാര്യങ്ങൾ പറയാൻ കോർപ്പറേഷനാണ് അവകാശമെന്നും അദ്ദേഹം വ്യക്തമാക്കി. കൗൺസിലറുടെ ഭാഗത്തുനിന്നുണ്ടായത് പക്വതയില്ലാത്ത പെരുമാറ്റമാണെന്നും ഷംസീർ വിമർശിച്ചു.
ജനസേവനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് എളുപ്പത്തിൽ എത്താൻ വേണ്ടിയാണ് എംഎൽഎ ഈ സ്ഥലം ഉപയോഗിക്കുന്നത്. ഈ ഓഫീസ് എംഎൽഎയുമായി ബന്ധപ്പെട്ട ആരെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാൻ പോകുന്നില്ലെന്നും സ്പീക്കർ പറഞ്ഞു. എംഎൽഎ മറ്റൊരു ഓഫീസ് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലാത്ത ചെറിയൊരു സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഈ വിഷയത്തെ അനാവശ്യമായി ലൈവ് ആക്കി നിർത്തി വിവാദം കൊഴുപ്പിക്കുകയാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു




