കട്ടുറുമ്പ് കടിച്ചെന്ന് കരുതി; പിന്നാലെ ബോധക്ഷയവും ദാരുണ മരണവും; അരൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 11 വയസ്സുകാരി അന്തരിച്ചു

അരൂർ: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ദാരുണമായി മരണപ്പെട്ടു. അരൂർ സ്വദേശിനി നിയ ലെനിൻ (11) ആണ് മരിച്ചത്. ഈ മാസം ആറാം തീയതിയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട നിയ, 24 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയായിരുന്നു. ഒടുവിൽ ഇന്ന് രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കട്ടുറുമ്പ് കടിച്ചെന്ന് കരുതി
നൃത്തക്ലാസിലേക്ക് പോകുംവഴി കാലിൽ എന്തോ കടിച്ചത് പോലെ തോന്നിയപ്പോൾ, കട്ടുറുമ്പ് അടിച്ചതാകാമെന്നാണ് നിയ ആദ്യം കരുതിയത്. എന്നാൽ ഒരു മണിക്കൂറിനകം കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ശാരീരിക അസ്വസ്ഥതകൾ കഠിനമാകുകയും ചെയ്തതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന നിഗമനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര ചികിത്സകൾ നൽകിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. കുട്ടിയുടെ അപ്രതീക്ഷിത വിയോഗം അരൂർ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.




