ജൂൺ 2 ന് സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പേരൂർക്കട ഗവ. എച്ച് എസ് എൽ പി എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങൾ, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങൾ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും. ഒന്നാം ക്ലാസ്സിൽ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നിടപടി സ്വീകരിക്കും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്ന നിരവധി സർക്കാർ സ്കൂളുകൾ 2016ൽ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തുറന്ന് പ്രവർത്തിപ്പിച്ചു. 5000 കോടി രൂപയാണ് സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. കുട്ടികൾ മിടുക്കരായി പഠിച്ച് ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. ഇതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.