
വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി. രാഗേഷ് പറഞ്ഞതിൽ വ്യക്തതയില്ലെന്നും ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുതെന്നും പികെ ശ്രീമതി പറഞ്ഞു. പറയുന്ന കാര്യത്തിൽ വ്യക്തത വേണം. വിഴിഞ്ഞത്തിൽ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിവ്യ എസ് അയ്യർ പ്രഗത്ഭയായ ഉദ്യോഗസ്ഥയാണ്. ഏത് സർക്കാരായാലും അവരോട് വിധേയത്വം പുലർത്തുന്നയാളാണ്. അവരുടെ മാറ്റം സ്വാഭാവികമാണ്. അവർ ഏതെങ്കിലും അനീതി കാട്ടിയെന്ന് കരുതുന്നില്ല. കാരണം പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജോൺബ്രിട്ടാസിൻ്റെ അഭിപ്രായം തനിക്കില്ല. സർക്കാർ തീരുമാനം പോലെയാണ് മാറ്റം വരുന്നത്. കെകെ രാഗേഷിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. രാഗേഷ് ഇക്കാര്യം പറയുമ്പോൾ കാരണങ്ങൾ കൂടി വ്യക്തമാക്കണം. എന്നാലേ ആളുകൾക്ക് വ്യക്തമാവുകയുള്ളൂവെന്നും പികെ ശ്രീമതി പറഞ്ഞു.
അതേ സമയം വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് കെകെ ശൈലജ. സർക്കാർ വരുമ്പോ അങ്ങോട്ടും ഇങ്ങോട്ടും മാറുമെന്നും ശൈലജ പറഞ്ഞു. ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വിമർശനമുന്നയിച്ചിരുന്നു. ഡീലിന്റെ ഭാഗമായിട്ടാണ് ദിവ്യയെ മാറ്റിയെതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിന്നാലെ മറുപടിയുമായി വി.ഡി. സതീശനും രംഗത്തെത്തി. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ രാഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്നുമായിരുന്നു സതീശന്റെ പ്രതികരണം.




