
തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള നിർണായക യോഗം ഇന്ന് ചേരും. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂർ കലക്ടറേറ്റിലാണ് യോഗം. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
പൂരം നടത്തണം എന്ന നിലപാടിലാണ് തിരുവമ്പാടിയും പാറമേക്കാവും. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താം എന്ന അഭിപ്രായമാണ് പാറമേക്കാവ് വിഭാഗം പങ്കുവെച്ചത്. സാമ്പിൾ ഒഴിവാക്കി, മറ്റ് വെടിക്കെട്ട് നടത്തണമെന്നാണ് പാറമേക്കാവ് അറിയിച്ചത്. ആചാരപരമായി പൂരം നടത്തണം എന്ന നിലപാട് തിരുവമ്പാടിയും വ്യക്തമാക്കിയത്.
ഈ മാസം 24-ാം തീയതി വരെ ദുഖാചരണം നടത്താനാണ് തിരുവമ്പാടിയുടെ തീരുമാനം. ഈ ദിവസങ്ങളിൽ പറയെടുപ്പ് മാത്രം നടത്തും. പൂര ചമയ പ്രദർശനം ഒരു ദിവസത്തിലേക്ക് ചുരുക്കും. ഇരുവിഭാഗത്തിന്റെ പ്രതിനിധികളും ഇന്ന് സർക്കാരിനെ നിലപാട് അറിയിക്കും.



