
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ഫോൺ കോൾ രേഖകൾ പോലീസ് പരിശോധിക്കും. സിഡി ആർ ലഭ്യമാകാൻ പോലീസ് അപേക്ഷ നൽകി. ആത്മഹത്യയ്ക്ക് കാരണം ബിജെപി ജില്ലാ -സംസ്ഥാന നേതൃത്വമാണെന്ന ആക്ഷേപങ്ങൾക്ക് പിന്നാലെയാണ് നടപടി. അനിൽകുമാറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിക്കും. അനിൽകുമാർ പ്രസിഡണ്ടായ സഹകരണ സംഘത്തിന്റെ രേഖകൾ പോലീസ് പരിശോധിച്ചു തുടങ്ങി.
കഴിഞ്ഞദിവസം ഭാര്യ അടക്കമുള്ള ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക ബാധ്യത മാത്രമാണ് അനിൽകുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് ഭാര്യ ഉൾപ്പെടെ നൽകിയ മൊഴി. മറ്റാരോപണങ്ങൾ ഒന്നും കുടുംബത്തിന് ഇല്ലെന്നും മൊഴി നൽകിയിട്ടുണ്ട്. അനിലിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ആവശ്യമെങ്കിൽ വീണ്ടും മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.




