ദേശീയ രാഷ്ട്രീയത്തിലേക്കില്ല, രാജ്യസഭാ സീറ്റ് നിരസിച്ച് സിദ്ധരാമയ്യ; കർണാടകയിൽ തന്നെ തുടരും

ബെംഗളൂരു: രാജ്യസഭയിലേക്ക് ഇല്ലെന്ന് കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സിദ്ധരാമയ്യ. നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താല്പര്യമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. രാജി സമർപ്പിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് താൻ കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയത്.
“ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു അതിനാൽ ഞാൻ രാജി സമർപ്പിച്ചു”- എന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചത്. ഇതോടെ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും. ജാതി സമവാക്യങ്ങൾ സന്തുലിതമായി നിലനിർത്താൻ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി കാമ്പെയിന് കരുത്തു പകരാൻ സിദ്ധരാമയ്യയെപ്പോലെയുള്ള മുതിർന്ന, ഒബിസി വിഭാഗത്തിലെ നേതാവിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരിക, ഒപ്പം ഡി കെ ശിവകുമാറുമായുള്ള അധികാരത്തർക്കം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാൻഡ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ തനിക്ക് ദില്ലിയിലേക്ക് പോകാൻ താൽപ്പര്യമില്ലെന്ന് സുദ്ധരാമയ്യ തീർത്തുപറഞ്ഞു. പാർട്ടിയിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി.



