
വിവിധ പദ്ധതികളിലായി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും സസ്പെൻഷൻ. സെക്രട്ടറി ഉദയകുമാർ , അസി.സെക്രട്ടറി മനേഷ് ദേവ് എന്നിവരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്പെന്റ് ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികളിലാണ് മുന്നാർ പഞ്ചായത്ത് സെക്രട്ടറിയായ ഉദയകുമാർ, അസി.സെക്രട്ടറി മനേഷ് ദേവ് എന്നിവർ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ് വിതരണത്തിൽ അനർഹരെ തിരുകി കയറ്റി പണം വാങ്ങി ലാപ് ടോപ് നൽകിയതായി കണ്ടെത്തി. ഇതോടൊപ്പം പട്ടിക ജാതി വിഭാഗത്തിൽ പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ, മെത്ത തുടങ്ങിയവയുടെ വിതരണത്തിലും വ്യാജ ഗുണഭോക്താക്കളെ തിരുകി കയറ്റി. വിവിധ പദ്ധതികളിൽ വ്യാജ രേഖകൾ ഉണ്ടാക്കി ക്രമകേടുകൾ നടത്തി. മൂന്നാറിലെ മാലിന്യ സംസ്കരണത്തിനായി വർഷം തോറും രണ്ട് കോടിയിലധികം രൂപ ചെലവഴിയ്ക്കുന്നുണ്ടെങ്കിലും മാലിന്യ സംസ്കരണം നടന്നിരുന്നില്ല എന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ഇതോടൊപ്പം ശ്മശാനം അറ്റകുറ്റപണി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളിൽ ക്രമകെടുകൾ നടന്നതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മൂന്നാർ സ്വദേശി റിയാസ് ആർ,മുഹമ്മദ് എബ്രഹാം എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നാർ പഞ്ചായത്തിലെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.




