
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. കേന്ദ്രത്തിന്റെ വാദമാകും ഇന്നും നടക്കുക. ശബരിമല യുവതി പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന് കേന്ദ്രം ഇന്നലെ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.
ഇത് തിരുത്തണമെന്നതാണ് കേന്ദ്രസക്കാരിന്റെ നിലപാടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വാദത്തിനിടെ സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും തൊട്ടുകൂടായ്മയുമായി ഇത് കൂട്ടികുഴയ്ക്കരുതെന്നും കേന്ദ്രം വാദിച്ചു.



