
കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതിൽ നേതാക്കളെ നിർത്തിപ്പൊരിച്ച് മുൻ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നിവർക്കായിരുന്നു രാഹുലിന്റെ രൂക്ഷ വിമർശനം.
കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദില്ലിയിൽ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ഈ മൂന്ന് പേരുമായി നടത്തിയ യോഗത്തിലാണ് രാഹുൽ കടുപ്പിച്ചത്. നേതാക്കൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട രാഹുൽ, ഇപ്പോഴത്തെ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് അറിയിച്ചു.
ശക്തിപ്രകടനം അവസാനിപ്പിക്കാനാകുമോയെന്ന് ഹൈക്കമാൻഡ് ഒന്നടങ്കം ചോദിച്ചു. ശക്തിപ്രകടനം അവസാനിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കണമെന്നും അതിന് ശേഷം മാത്രമാകും പ്രഖ്യാപനമെന്നും ഖർഗെ വ്യക്തമാക്കി. ഇതോടെയാണ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കൾ ഒന്നിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്തത്.




