വര്‍ഗീയതയെ കൂട്ടുപിടിച്ച് എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു വോട്ടിനു വേണ്ടി എന്തും ചെയ്യുന്നത് നിങ്ങൾക്കും നാടിനും ഗുണകരമാവില്ലെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസായ സി ഓ പൗലോസ് മാസ്റ്റർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ വികസനക്കുതിപ്പില്‍ നാട്ടികയുടെ പങ്കാളിത്തമാണ് പുതിയ ഓഫീസ് വരുന്നതോടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴയ ഓഫീസ് ദേശീയപാതക്ക് വേണ്ടി വിട്ടു കൊടുക്കുകയായിരുന്നു.
മതനിരപേക്ഷതയിലൂടെ മാത്രമേ വര്‍ഗീയതയെ നേരിടാൻ പറ്റൂ. മതനിരപേക്ഷമാണെന്ന് പറഞ്ഞ് വർഗീയതയുമായി ബന്ധം സ്ഥാപിച്ചാൽ അത് വർഗീയത വളരാനെ സഹായിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിൽ കോൺഗ്രസും മുസ്ലിം ലീഗും പരസ്യമായി ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചു. വർഗീയതയെ കൂട്ടുപിടിച്ച് എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
നാലു വോട്ടിനു വേണ്ടി എന്തും ചെയ്യുന്നത് നാടിനും നിങ്ങൾക്കും ഗുണകരമാവില്ലെന്നും മുഖ്യമന്ത്രി കോൺഗ്രസിനെ ഓർമ്മപ്പെടുത്തി.
കേരളത്തില്‍ 0.7 ശതമാനമാണ് അതിദരിദ്രരുടെ പഴയ കണക്ക്. ഇടത് സര്‍ക്കാറിന് വേണമെങ്കില്‍ അവഗണിക്കാമായിരുന്നു. എന്നാൽ സര്‍ക്കാറത് ഗൗരവമായി കണ്ടു. ഈ വരുന്ന നവംബര്‍ 1 കേരളത്തില്‍ ഒരു കുടുംബവും അതിദരിദ്രരില്ല എന്ന് പ്രഖ്യാപിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.