
ഓപ്പറേഷൻ നംഖോർ, കൊച്ചിയിൽ നിന്ന് ഒരു വാഹനം കൂടി പിടികൂടി. കുണ്ടന്നൂരിൽ വച്ച് ലാൻഡ് ക്രൂസർ കാറാണ് പിടിച്ചെടുത്തത്. അരുണാചൽ പ്രദേശ് റെജിസ്ട്രേഷൻ വാഹനമാണ് കസ്റ്റംസിന്റെ പിടിയിലായത്. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകൾക്കായി വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത്. വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് കസ്റ്റംസ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്.
കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ് നൽകും. കൃത്യമായ രേഖകൾ ഹാജരാക്കി ഇല്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കാൻ ആണ് നീക്കം. ദുൽഖറിന്റെ വീട്ടിൽ നിന്ന് ഡിഫൻഡർ, ലാൻഡ് ക്രൂയിസർ വാഹനങ്ങളാണ് പിടിച്ചത്. ഇതിൽ ലാൻഡ് ക്രൂയിസർ വാഹനം ദുൽഖറിന്റെ പേരിൽ ഉള്ളതല്ല.
ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ വീടുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്റെയുമൊക്കെ പേരിൽ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങൾക്കും വ്യവസായികൾക്കുമടക്കം ഇടനിലക്കാർ ആഡംബര കാറുകൾ വിറ്റത്. പിഴ അടച്ചാൽ കേസ് തീർക്കാൻ സാധിക്കില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.




