
സംസ്ഥാനത്തെ ആധാരം എഴുത്തുകാർ, പകർപ്പെഴുത്തുകാർ, സ്റ്റാമ്പ് അംഗങ്ങൾ എന്നിവരുടെ ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവ ബത്ത വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 5,500 രൂപയിൽ നിന്നും ഉത്സവ ബത്ത 6,000 രൂപയായാണ് സംസ്ഥാന സർക്കാർ ഉയർത്തിയത്. രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഒ.ജെ ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ ആറായിരത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനുപുറമെ, ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നത വിദ്യാഭ്യാസ വായ്പാ പരിധി മൂന്ന് ലക്ഷം രൂപയിൽ നിന്നും ആറ് ലക്ഷം രൂപയായി ഉയർത്താനും യോഗത്തിൽ തീരുമാനമായി.
മരിച്ചുപോയ ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ ആശ്രിതർക്കുള്ള ധനസഹായവുമായി ബന്ധപ്പെട്ട് നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാനും രജിസ്ട്രേഷൻ വകുപ്പ് മന്ത്രി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.



