KeralaNews

ഗണേഷ് കുമാർ രാജിവെയ്ക്കില്ല, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെക്കില്ല. ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നമാണെന്നും, ഭാര്യയ്ക്ക് പരാതിയില്ലെന്നും ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭായോഗത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ ആരും ഗണേഷുമായി ബന്ധപ്പെട്ട വിവാദം ഉന്നയിച്ചില്ല. ഗണേഷ് മാപ്പു പറഞ്ഞതോടെ, പ്രശ്‌നം തീര്‍ന്നെന്ന ബിന്ദു മേനോന്റെ പ്രസ്താവനയോടെ വിവാദം അവസാനിച്ചുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മന്ത്രിസഭായോഗത്തിന് ശേഷമാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഏതു സാഹചര്യത്തിലാണ് 112 ല്‍ ഭാര്യ വിളിച്ചപ്പോള്‍ വീട്ടില്‍ പൊലീസ് എത്തിയതെന്നും, എങ്ങനെയാണ് പൊലീസ് മടങ്ങിപ്പോകാനുണ്ടായ സാഹചര്യം എന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കുടുംബപ്രശ്‌നമാണെന്ന് ഭാര്യ ബിന്ദു പറഞ്ഞപ്പോഴാണ് പൊലീസ് മടങ്ങിപ്പോയതെന്നും ഗണേഷ് കുമാര്‍ അറിയിച്ചുവെന്നാണ് വിവരം. തുടര്‍ന്നാണ് രാജി വേണ്ടെന്ന് മുഖ്യമന്ത്രി അനുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബിന്ദുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സംഭവം വിവാദമായതോടെ, മന്ത്രി ഗണേഷ് കുമാര്‍ ഇന്നലെ ഇടതുമുന്നണി നേതാക്കളെ വിളിച്ച് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് ബിന്ദുവിന്റെ സഹോദരിയെ വിളിച്ചത്. തുടര്‍ന്ന് ബിന്ദുമേനോനോട് സംസാരിച്ച ഗണേഷ് കുമാര്‍, സംഭവിച്ചതിലെല്ലാം ക്ഷമാപണം നടത്തി. തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടു പോകാനില്ലെന്നും, പ്രശ്‌നം അവസാനിച്ചെന്നും ബിന്ദു മേനോന്‍ അറിയിച്ചത്.

അതേസമയം, ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം അവസാനിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനാപുരത്ത് പ്രതിഷേധിച്ചു. ഗണേഷ് കുമാറിന്റെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. പൊലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധിച്ചു. എന്നാല്‍ ബലംപ്രയോഗിച്ച് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button