
കൊട്ടാരക്കരയിലെ ടിപ്പർ അപകടത്തിന് കാരണം അമിത വേഗതയും മൊബൈൽ ഫോൺ ഉപയോഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അപകട സമയത്ത് ഡ്രൈവർ മൊബൈലിൽ സംസാരിച്ചിരുന്നതായും അന്തിമ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാഹനത്തിന്റെ സ്പീഡ് വിവരങ്ങൾ ജിപിഎസ് സംവിധാനത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
അപകടത്തെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കരുനാഗപ്പള്ളി സബ് ആർടിഒയിലെ എംവിഐ സുധിൻ ഗോപി, എഎംവിഐ ശരത് എസ്. കുമാർ എന്നിവർക്കെതിരെയായിരുന്നു നടപടി സ്വീകരിച്ചത്. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിലായിരുന്നു സസ്പെൻഷൻ. അപകടത്തിൽപെട്ട വാഹനത്തിന് 17 വർഷത്തെ പഴക്കമുണ്ടെന്നും ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ഡ്രൈവർ നിസാമിന്റെ ഫിറ്റ്നസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. സമയം ലാഭിക്കാൻ വേണ്ടിയാണ് നിസാം ടിപ്പർ അമിത വേഗതയിൽ ഓടിച്ചതെന്നായിരുന്നു കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് നൽകിയ വിശദീകരണം.
ജൂൺ 23നായിരുന്നു കൊട്ടാരക്കരയെ നടുക്കിയ അപകടം. ബസ് കാത്തുനിൽക്കുന്ന വിദ്യാര്‍ഥികളടക്കമുള്ളവർക്ക് മേൽ ലോറി പാഞ്ഞുകയറുകയായിരുന്നു. മൂന്ന് പേരാണ് അപകത്തിൽ മരിച്ചത്. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ, ഓയൂർ കാര്‍മല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ എന്നിവരായിരുന്നു മരിച്ചത്.




