
കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതനെ രക്ഷപ്പെടുത്താൻ വേണ്ടി ആഭ്യന്തരവകുപ്പ് നൽകിയ സർക്കുലർ കേരളത്തിൽ നിലനിൽക്കുന്ന യു ഡി എഫ്- ബി ജെ പി ബാന്ധവത്തിന്റെ തെളിവാണെന്ന് കെ എൻ ബാലഗോപാൽ. സുഗതന് ആറുമാസത്തേക്ക് അവധിയെടുക്കാമെന്നും കൗൺസിലിൽ വോട്ടിനിട്ട് പാസാക്കിയാൽ കൗൺസിലർ സ്ഥാനം സുരക്ഷിതമാക്കാമെന്നും ആഭ്യന്തരവകുപ്പ് ശുപാർശ നൽകിയെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അതിവിചിത്രമായ ഈ സർക്കുലർ ഉയർത്തിപ്പിടിച്ചാണ് ഇന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ സുഗതന് അനുകൂലമായ അവധി തീരുമാനം ഉണ്ടാക്കി എടുത്തിരിക്കുന്നത്. കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം നേടേണ്ട കാര്യം ബിജെപിക്കില്ല എന്ന് ബി ജെ പി നേതാക്കൾ ആവർത്തിച്ച് പറയുന്നതിന്റെ അർത്ഥം എന്താണെന്ന് നാടു മനസ്സിലാക്കുകയാണ്.
മൂന്ന് എംഎൽഎമാരെ മാത്രം വെച്ചുകൊണ്ട് ബിജെപി കേരളം ഭരിക്കുന്നു എന്ന പ്രതീതിയാണുള്ളത്. സുഗതനെ സംരക്ഷിക്കാൻ ഒത്താശ ചെയ്ത യു ഡി എഫ് സർക്കാർ ഈ വിഷയത്തിൽ മറുപടി പറയണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.




