
മന്ത്രിസ്ഥാനത്തേക്കുള്ള ചർച്ച നടക്കുന്നതിനിടെ വഴങ്ങി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മോൻസ് ജോസഫ് മന്ത്രിയാകും. കൃഷി വകുപ്പോ ജലസേചന വകുപ്പോ നൽകുമെന്നാണ് സൂചന. ഉഭയകക്ഷി ചർച്ചയിൽ ജോസഫ് വിഭാഗം വഴങ്ങി. ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസിന് ലഭിക്കും. തോമസ് ഉണ്ണിയാടന് നൽകാനാണ് സാധ്യത. പാർട്ടിക്കുള്ളിൽ ചർച്ച നടത്തുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പറഞ്ഞു.
അതേസമയം, വയനാട്ടിൽ നിന്നുള്ള പ്രതിനിധിയായി മന്ത്രിസ്ഥാനം ഉറപ്പാക്കാൻ ടി സിദ്ദിഖ് മുതിർന്ന നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി സമ്മർദ്ദ തന്ത്രങ്ങൾ പയറ്റുന്നുണ്ട്. എന്നാൽ വയനാട് എം പി കൂടിയായ പ്രിയങ്ക ഗാന്ധി ഐ സി ബാലകൃഷ്ണന്റെ പേര് നിർദ്ദേശിച്ചത് ടി സിദ്ദിഖിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ഒരാൾ മന്ത്രിസഭയിൽ വേണമെന്ന നിലപാടിലാണ് ഐ സി ബാലകൃഷ്ണൻ.
നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ നടക്കേണ്ടതിനാൽ അന്തിമ പട്ടിക ഇന്ന് വൈകുന്നേരത്തോടെ ഗവർണർക്ക് സമർപ്പിക്കേണ്ടതുണ്ട്. ഹൈക്കമാൻഡ് ഇടപെട്ട് വി.ഡി. സതീശന് നിർദ്ദേശങ്ങൾ നൽകിയ സാഹചര്യത്തിൽ അർഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല ക്യാമ്പ്. ഈ വിഷയത്തിൽ അന്തിമമായ ഒരു ഫോർമുല ഇന്ന് വൈകുന്നേരത്തോടു കൂടി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.



