
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിന്നിരുന്ന ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യ സർക്കാർ. ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കി. 2022ൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് ഇതോടെ ഇല്ലാതായത്. നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങള്‍ ധരിക്കാൻ വിദ്യാർഥികള്‍ക്ക് അനുവാദമുണ്ടാകുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.
ഉഡുപ്പിയിലെ ഒരു സർക്കാർ കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. യൂണിഫോം നിയമങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 5ന് ബിജെപി സർക്കാർ ഉത്തരവിറക്കി. കേസ് കോടതിയിലുമെത്തി.
2022 മാർച്ചിൽ കർണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ഇതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.കർണാടകയിലെ ഹിജാബ് വിഷയം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.




