
കാസര്‍കോട് സ്കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തിയ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. അധ്യാപകന് ഗുരുപ്രസാദിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്ത നടപടി അപലപനീയമെന്ന് സുരേന്ദ്രന് പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് വി ഡി സവര്‍ക്കര്‍ ആണെന്നുള്ളത് ചരിത്രവസ്തുത ആണെന്നും അദ്ദേഹം വാദിച്ചു. ഗുരുപ്രസാദ് മാസ്റ്ററെ ഈ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല. ഏതു കോടതിയിലും അദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാനാവും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
ഇന്ന് വൈകിട്ടായിരുന്നു ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ പൊതുവിദ്യാഭ്യാസ ഡയറകടര്‍ സസ്പെൻഡ് ചെയ്തത്. കുമ്പള എയുപിഎസ് സ്കൂളിലെ അധ്യാപകനാണ് സസ്പെന്‍ഷനിലായ ഗുരുപ്രസാദ്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന ചോദ്യം തയ്യാറാക്കിയത് ഗൗരവതരമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സസ്പെന്ഷന് ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. തയ്യാറാക്കിയത് ചരിത്രത്തിന്റെ ബലമില്ലാത്ത ചോദ്യം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം താന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് ചോദ്യം തയ്യാറാക്കിയതെന്നാണ് അധ്യാപകന് നല്കിയ വിശദീകരണം. തനിക്ക് മറ്റ് രാഷ്ട്രീയ താല്പര്യങ്ങള് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ക്വിസ് മത്സരം പ്രാദേശിക പരിപാടിയാണെന്നും വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്നുമായിരുന്നു മന്ത്രി നല്‍കിയിരുന്ന വിശദീകരണം.




