തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിന് കുറുകെ സ്വകാര്യ വാഹനമിട്ട് യാത്ര തടസ്സപ്പെടുത്തുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോയാല്‍ പണി കിട്ടുന്നത് മേയര്‍ക്കും ഭര്‍ത്താവിനുമാണെന്ന് നിയമവിദഗ്ധര്‍.
ഐ.പി.സി 353 പ്രകാരം കേസ് എടുക്കാവുന്ന നിയമലംഘനമാണ് ഇരുജനപ്രതിനിധികളും ചെയ്തിരിക്കുന്നത്. പൊതുപ്രവര്‍ത്തകനെ തന്റെ കടമ നിര്‍വ്വഹിക്കുന്നതില്‍ നിന്ന പിന്തിരിപ്പിക്കാന്‍ ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ശക്തി ഉപയോഗിച്ചുവെന്നാണ് ഈ വകുപ്പിന് കീഴില്‍ വരുന്നത്.
പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ കടമ തടസ്സപ്പെടുത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നാണ് ഇന്നലെ പുറത്തുവന്ന വീഡിയോകളില്‍ നിന്നൊക്കെയും വ്യക്തമായിരുന്നത്. മേയറും എംഎല്‍എയും ആരോപിക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ നിയമപരമായി കൈകാര്യം ചെയ്യുന്നതിന് പകരം പദവി ഉപയോഗിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.
ഒരു പൊതുസേവകന്‍ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വ്വഹിക്കുന്നതിനോ അല്ലെങ്കില്‍ ആ വ്യക്തിയെ അത്തരം പൊതുസേവകന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്താല്‍ രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുംകൂടിയോ ശിക്ഷക്കപ്പെടാവുന്ന ജാമ്യമില്ലാ കുറ്റമായാണ് ഐപിസി 353 വിവക്ഷിക്കുന്നത്. ഇതുപ്രകാരം കേസെടുക്കകുയാണ്ടെങ്കില്‍ തിരുവനന്തപുരം മേയര്‍ക്കും സിപിഎം എംഎല്‍എയ്ക്കും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. പക്ഷേ, ഇതുവരെയും കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ നടപടിയെടുത്തിട്ടില്ലെന്നതാണ് വസ്തുത.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദത്തെ പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു.
ആര്യക്കും സച്ചിനുമെതിരെ കേസെടുക്കണം
മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ആര്യക്കും സച്ചിനുമെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറൽ ആണെന്ന് ടിഡിഎഫ് വർക്കിംഗ് പ്രസിഡന്‍റ് എം വിൻസെന്‍റ് കുറ്റപ്പെടുത്തി.
ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയർക്കും ഭർത്താവിനുമെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ വാദം. ഡ്രൈവറുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നൽകി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് മേയറും ഭര്‍ത്താവും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി വാക്കേറ്റമുണ്ടായത്. എന്നാല്‍ ഇതിനിടെ ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ആര്യയുടെ പരാതി. ഈ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് ഡ്രൈവര്‍ യദുവിനെതിരെ കേസെടുത്തത്.
അതേസമയം മേയറും ഭര്‍ത്താവും കൂടെയുള്ളവരുമാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറായിരുന്നുവെന്നുമാണ് യദു നല്‍കുന്ന വിശദീകരണം. ഇതിന് ശേഷമാണിപ്പോള്‍ കോൺഗ്രസ് അനുകൂല സംഘടന മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ രംഗത്തെത്തുന്നത്. ഇതിനിടെ ഡിവൈഎഫ്ഐ മേയര്‍ക്ക് പിന്തുണയുമായി എത്തി. പ്രമുഖരടക്കം പലരും മേയറെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതികരിച്ചു.
അതേസമയം, ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മേയര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. വാഹനത്തിനു സൈഡ് കൊടുത്തില്ല എന്ന രീതിയില്‍ ഈ വിഷയം കാണരുത്. മോശം ആയിട്ടാണ് ഡ്രൈവര്‍ പെരുമാറിയത്. ലഹരി വസ്തു വലിച്ചെറിഞ്ഞു. പൊലീസ് എത്തിയ ശേഷം ആണ് പ്രതികരണം മാന്യമായത്. ഈ ഡ്രൈവര്‍ക്ക് എതിരെ മുന്‍പും അശ്രദ്ധമായി വാഹനം ഓടിച്ചതിനു കേസ് ഉണ്ട്. 2017 ല്‍ വേറെ ഒരു കേസും ഉണ്ട്.
നിരന്തരമായി പ്രശനങ്ങള്‍ ഉണ്ടാക്കുന്ന ഡ്രൈവര്‍ ആണ്. സ്ത്രീകള്‍ ആയ തങ്ങള്‍ക്ക് എതിരെ മോശം പെരുമാറ്റം ആണ് ഉണ്ടായത്. ലൈംഗിക ചേഷ്ട കാണിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. ജനപ്രതിനിധികള്‍ എന്നത് കൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു.




