ഒമാൻ തീരത്ത് കുടുങ്ങിയ കപ്പലിൽ ഇന്ത്യൻ നാവികന് ദാരുണാന്ത്യം; മരിച്ചത് തമിഴ്നാട് സ്വദേശി

ഒമാൻ തീരത്ത് കുടുങ്ങിയ കപ്പലിൽ ഇന്ത്യൻ നാവികന് ദാരുണാന്ത്യം.’എം.ടി സെലസ്റ്റിയൽ’ എന്ന കപ്പലിലെ സെക്കൻഡ് ഓഫീസറും തമിഴ്നാട് സ്വദേശിയുമായ നിഷാന്ത് ഉയിർത്തനാഥനാണ് മരിച്ചത്. ജൂൺ പതിനൊന്നിന് കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സ ലഭിക്കാതെയായിരുന്നു മരണം.
കഴിഞ്ഞ രണ്ട് ദിവസമായി മൃതദേഹം കപ്പലിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം അഴുകുന്നത് തടയാൻ മറ്റ് ജീവനക്കാർ തണുത്ത വെള്ളം നിറച്ച കുപ്പികൾ ഉപയോഗിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഫോർവേഡ് സീമെൻ യൂണിയൻ ഓഫ് ഇന്ത്യ (FSUI) വ്യക്തമാക്കി. കപ്പൽ ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദവും ആരോഗ്യ ഭീഷണിയും നേരിടുന്നുവെന്ന് FSUI അറിയിച്ചു.
ആരോഗ്യപരമായ ചില സങ്കീർണ്ണതകൾ കാരണമാണ് ഉയിർത്തനാഥൻ മരിച്ചതെന്നും ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി എംബസി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നാവികന്റെ കുടുംബവുമായും കപ്പലിലെ ജീവനക്കാരുമായും ആശയവിനിമയം നടത്തുകയാണ്. ഉടൻ തന്നെ മൃതദേഹം കപ്പലിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കും.
നിശാന്തിന് ആവശ്യമായ ചികിത്സ ലഭ്യമാക്കാനോ അടിയന്തരമായി അവിടെനിന്ന് മാറ്റാനോ ഉള്ള ശ്രമങ്ങൾ പരാജയപ്പെട്ടെന്ന് എഫ്.എസ്.യു.ഇ ആരോപിച്ചു. മരിച്ചതിന് ശേഷം രണ്ട് ദിവസത്തോളം അദ്ദേഹത്തിന്റെ ഭൗതികശരീരം കപ്പലിൽ തന്നെ സൂക്ഷിക്കേണ്ടി വന്നെന്നും ഈ സമയത്ത് ദുഖം തുറമുഖത്തെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായിരുന്നതായാണ് പറയപ്പെടുന്നതെന്നും എഫ്.എസ്.യു.ഇ അറിയിച്ചു. നിശാന്തിന്റെ മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് എഫ്.എസ്.യു.ഇ ആവശ്യപ്പെട്ടിട്ടുണ്ട്.




