കോൺഗ്രസിന്റെ ഫ്ലക്സ് തകർത്തു, കേസ് വന്നപ്പോൾ ഒത്തുതീർപ്പ്; ‘സിപിഎം വക’ പുതിയ ഫ്ലക്സ് ബോർഡ് റെഡി!

കൊച്ചി: മരട് കൊട്ടാരം ജങ്ഷനിൽ മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് തകർത്തത് വിവാദമായതോടെ സിപിഎമ്മിന്റെ ചെലവിൽ തന്നെ പുതിയ ബോർഡ് സ്ഥാപിച്ചു. പിണറായി വിജയന്റെ വസതിയിൽ ഇ ഡി പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് മേയ് 27ന് നടന്ന സിപിഎം പ്രകടനത്തിനിടെയാണ് ഫ്ലക്സ് നശിപ്പിക്കപ്പെട്ടത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും മരട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 10 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പൊലീസ് ശേഖരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പിന്നീട് നടന്ന ചർച്ചകളിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഫ്ലക്സ് വീണ്ടും സ്ഥാപിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ പറഞ്ഞു. സിപിഎം പ്രാദേശിക നേതാക്കൾ ചെലവ് വഹിച്ച് പുതിയ ഫ്ലക്സ് തയ്യാറാക്കുകയും തൊഴിലാളികളെ ഉപയോഗിച്ച് സ്ഥാപിക്കുകയുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.




