
എറണാകുളം മലയിടംതുരുത്തിലെ ഭൂമിഒഴുപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവ്. പെരുമ്പാവൂർ മുൻസിഫ് കോടതിയാണ് ഉത്തരിറക്കിയത്. റൂറൽ എസ്പി അടക്കമുള്ളവർക്ക് കർശന നിർദേശമാണ് കോടതി നൽകിയിരിക്കുന്നത്. ഇനിയും വെച്ച് താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2003 മുതൽ ഒഴിപ്പിക്കലിന് കർശന നിർദേശം നൽകിയിട്ടുള്ളതാണ്. കാലങ്ങളായി ഇത് വൈകിപ്പിക്കുന്ന സ്ഥിതിയാണ്. ഇനി ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ശനിയാഴ്ചക്കകം ഭൂമി തിരിച്ചു പിടിക്കണമെന്നും പൊലീസിന് വീഴ്ച വരരുതെന്നും കോടതി നിർദേശിച്ചു. അഭിഭാഷക കമ്മിഷൻ, കോടതിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ഏത് സാഹചര്യം ഉണ്ടായാലും നേരിടാനുള്ള തയാറെടുപ്പ് പൊലീസിന്റെ ഭാഗത്ത് നിന്ന് വേണം. കോടതി നിർദേശം അനുസരിച്ച് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കണം. ഒഴിപ്പിക്കൽ നടപടി ശനിയാഴ്ചക്കകം പൂർത്തിയാക്കിയില്ലെങ്കിൽ അഭിഭാഷക കമ്മിഷൻ തുടരണമെന്ന് കോടതി നിർദേശം നൽകി. നടപടികൾ പൂർത്തിയാക്കി ഭൂമി പിടിച്ചെടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം.
അതേസമയം, പോലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി. മൂന്നു ദിവസത്തിനകം ഡിജിപിയുടെ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം. കുടിയൊഴിപ്പിക്കുന്നതിന് എതിരായ പ്രതിഷേധത്തിൽ അമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുടിയിറക്ക് നടപടിക്കെതിരായ സമരം ഏറ്റെടുത്ത സിപിഐഎം ഒരു പൊലീസ് നടപടിയും ജനം അംഗീകരിക്കേണ്ടതെന്ന് ആഹ്വാനം ചെയ്തു.




