
ക്ഷേമപ്രവർത്തനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ആരുടെയും ഔദാര്യമല്ല, അത് അവകാശമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തമുഖത്തുനിന്ന് അതിജീവിച്ചാണ് നമ്മൾ കടന്നുവന്നത്. നഷ്ടങ്ങൾക്ക് പകരമാകാൻ ഒന്നിനും സാധിക്കില്ല. സർക്കാർ ആ കുടുംബങ്ങളെ ചേർത്തു നിർത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒറ്റക്കെട്ടായി ഏത് പ്രതിസന്ധിയും നമ്മൾ അതിജീവിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ സമീപനങ്ങളെയാണ് സർക്കാർ തേടുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു. ജാതിയും മതവും ലിംഗവിവേചനവും രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാൻ ആകണം. മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് നമ്മുടെ കരുത്തും ഊർജ്ജവും. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
പട്ടിണി രോഗം തൊഴിലില്ലായ്മ എന്നിവ ഏതു ജനതയെയും പിന്നോട്ട് വലിക്കുന്ന മൂന്ന് കാര്യങ്ങൾ. 79 വർഷങ്ങൾ പിന്നിടുമ്പോഴും കേരളത്തിലും നമ്മുടെ രാജ്യത്തും ഇവ ഇന്നും അവശേഷിക്കുന്നു എന്നുള്ളത് യാഥാർത്ഥ്യം. രാജ്യവും ലോകവും കേരളവും ഇന്ന് പ്രത്യേകമായ ഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ യുവതയാണ് രാജ്യത്തിൻറെ യഥാർത്ഥ സമ്പത്ത്. സമീപകാല സംഭവങ്ങൾ അതാണ് തെളിയിക്കുന്നത്. തിരുത്തൽ ശക്തി ആകാനും ഭാവിയിൽ തെളിമയോടെ രാജ്യത്തെ നയിക്കാനുള്ള കരുത്ത് അവർക്കുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.




