രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രംവെച്ചതിന്റെ പേരില്‍ പ്രതിഷേധിച്ച് വേദിവിട്ട സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി തെറ്റുചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ മന്ത്രി ഉദ്ദേശിച്ചിട്ടില്ല. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ ചെയ്യാനേ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആര്‍ലേക്കര്‍ നല്‍കിയ കത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറുന്നത് അതുമാത്രമാണ് മന്ത്രി ശിവന്‍കുട്ടി ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതാണ് രാജ്ഭവന്‍ ഹാളില്‍ സംഭവിച്ചത്. ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉണ്ടാകാന്‍ പാടില്ല. ദേശീയ പതാകയോ ദേശീയ ചിഹ്നമോ മാത്രമേ ഔദ്യോഗിക പരിപാടികളില്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ പത്തൊന്‍പതിന് രാജ്ഭവനില്‍ സംഘടിപ്പിച്ച ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വേദിയില്‍ നിന്ന് അധ്യക്ഷത വഹിക്കേണ്ട മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയതാണ് വിവാദമായത്. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ആയിരുന്നു മുഖ്യാതിഥി. മുന്‍കൂട്ടി തയ്യാറാക്കിയ നോട്ടീസില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി പൂവിട്ട് പൂജിച്ച നിലയിലായിരുന്നു. അധ്യക്ഷ പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മന്ത്രി, കുട്ടികളെ അഭിനന്ദിച്ച ശേഷം വേദി വിടുകയായിരുന്നു. തുടര്‍ന്ന് പലഘട്ടങ്ങളിലും മാധ്യമങ്ങളെ കണ്ട മന്ത്രി ഗവര്‍ണക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മന്ത്രി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചതായി രാജ്ഭവനും ആരോപിച്ചിരുന്നു. ഇതിന് ശേഷമാണ് മന്ത്രി ശിവന്‍കുട്ടിക്കെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.