മധുര: സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസ് തമിഴ്‌നാട്ടിലെ മധുരയിൽ ആരംഭിച്ചിരിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ആദ്യമായല്ല താൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും മുൻപ് പലതവണ വന്നിട്ടുണ്ടെന്നും വീണ വിജയൻ പറഞ്ഞു. പാർട്ടി അനുഭാവിയാണ് താനിപ്പോഴും. സമാപന സമ്മേളനംവരെ മധുരയിൽ ഉണ്ടാവുമെന്നും വീണ വിജയൻ വ്യക്തമാക്കി.മധുര തമുക്കം മൈതാനത്തെ വേദിയിൽ പിബി കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പാർട്ടി ആണ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ അധികാരം നിലനിറുത്താനും മറ്റിടങ്ങളിൽ ജനകീയ അടിത്തറ വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നയരൂപീകരണ ചർച്ചകൾ ആറുവരെ നീളുന്ന സമ്മേളനത്തിലുണ്ടാവും.
പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിച്ചുകൊണ്ടാകും പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങുക. പുതിയ ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസ് ആണ് തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള മുതിർന്ന പിബി അംഗം എം എ ബേബിക്കാണ് മുൻഗണന. ആന്ധ്രയിൽ നിന്നുള്ള ബി വി രാഘവുലു, മഹാരാഷ്‌ട്രയിൽ നിന്നുള്ള അശോക് ധാവളെ എന്നിവരും പരിഗണനയിലുണ്ട്.75 വയസ് പ്രായപരിധിയുടെ ഭാഗമായി പിബിയിൽ നിന്ന് ആറും കേന്ദ്രകമ്മിറ്റിയിൽ നിന്ന് 15ഉം നേതാക്കൾ മാറി പുതുമുഖങ്ങൾ വരും. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഇളവ് നൽകുന്നതും കോൺഗ്രസിൽ തീരുമാനിക്കും.